Sunday, February 24, 2013

ആത്മമിത്രം


ഇല്ല അവര്‍ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല... 
ഞാന്‍ ഇരുന്ന ഇരുപ്പില്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു... പണ്ടൊക്കെ എന്തായിരുന്നു സ്ഥിതി... 
എന്നും വീടിന്റെ ഉമ്മറത്തെ സ്ഥാനം എനിക്കായിരുന്നല്ലോ.... 
കാരണവരുടെ ഉറ്റമിത്രം ആയതു  കൊണ്ട് ആരും ഭയ ഭക്തിയോടെ അല്ലാതെ തന്നെ   കണ്ടിട്ടില്ല.... 
വാസുദേവക്കൈമളുടെ  സ്ഥാനം.... ബഹു കേമം തന്നെ ആയിരുന്നേ.... പിന്നെ അയാളുടെ ഉറ്റ മിത്രത്തെ  പേടിക്കാതിരിക്ക്യെ....  ആനയെ  മാത്രല്ല തോട്ടിയേം പേടിച്ചിരുന്നു എന്ന് തന്നെ.... 


കസവ് കരയുള്ള മുണ്ടും സദാ മുറുക്കി ചുവപ്പിച്ച വായും... കണിശക്കാരന്‍ ആയിരുന്നെങ്കിലും ... പാവമായിരുന്നു  കൈമള്‍ ...  കൂട്ടുപുരികതിന്റെ  മുകളിലൂടെ  ചാട്ടുളി  പോലത്തെ  ദൃഷ്ട്ടിയുമായി  ഇളമുറക്കാരെ വിറപ്പിച്ചു   നിര്‍ത്തിയിരുന്ന  കൈമള്‍ ... കൈമള്‍ ഇല്ലാത്തപ്പോള്‍ വെറുതെ പൂമുഖത്ത്   അലസമായി സമയം കൊല്ലുന്ന എന്നെയും വണങ്ങിയിരുന്ന കൈമളുടെ പേരമക്കള്‍...  ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വരാനേ തോന്നുന്നില്ല.... 

ഇപ്പോള്‍ ഈ ഇരുട്ടിലെക്കെന്നെ എറിഞ്ഞു കളഞ്ഞവരെ മനസ്സില്‍ ശപിച്ചു.... കൈമളെ വെള്ള പുതപ്പിച്ചു എന്‍റെ മുന്നില്‍ നീട്ടിക്കിടത്തിയപ്പോള്‍ എന്‍റെ ദേഹത്തോട്ട് ആദ്യം പാഞ്ഞു കയറിയത് ഇളയ മകളുടെ അരുമ സന്തതി... നിസ്സഹായനായി ഞാന്‍ നിന്നപ്പോഴും അവര്‍ എന്നെ കണ്ടതായി ഭാവിച്ചില്ല... കാരണവര്‍ പോയില്ലേ ഇനി നിനക്കെന്തിവിടെ കാര്യം എന്ന മട്ടായി കാര്യങ്ങള്‍.. പതിയെ പതിയെ ആരുമാരും ശ്രദ്ധിക്കാതെ ആയിത്തുടങ്ങി...  അടിച്ചു തളിക്കാരി ഒന്ന് മിണ്ടാനും പറയാനും വന്നാലായി അതും ഉമ്മറം അടിച്ചു വാരുന്ന നേരത്ത്.... 

അന്നും പതിവുപോലെ മുറ്റത്ത്‌ വീണു കിടന്ന മാമ്പൂക്കളെ പ്രാകി പറഞ്ഞിട്ട്  അടിച്ചു വാരുകയായിരുന്നു  ദമയന്തി.. നല്ല തടിച്ച ശരീരപ്രകൃതിയാണ് അവള്‍ക്കു... അടിച്ചു തളികാരി ആയതു കൊണ്ട് അവള്‍ക്കു തടി ഉണ്ടാവാന്‍ പാടില്ലേ..? ഇത് നല്ല കഥ... എന്നാലും എന്‍റെ ദമയന്തിയേ, .... എന്‍റെ കൈമള്‍ അദേഹത്തിനെ  കൊണ്ട് നീ കുറേ വായ്‌ നോക്കിപ്പിച്ചു... അറുപതിന്റെ നിറവിലും എന്‍റെ മേല്‍ ചാരിക്കിടന്നു ദമയന്തിയെ നോക്കിയിരുന്നില്ലെങ്കില്‍ അന്നത്തെ ദിവസം ശെരിയല്ല എന്നാ കൈമളുടെ പക്ഷം.... അതൊക്കെ ഒരു കാലം... ഇപ്പൊ ദമയന്തി മക്കളും പേരമക്കളും ഓക്കേ ആയി... "വയ്യാതായി അല്ലേ...? " ചോദിക്കണം എന്നുണ്ടായിരുന്നു ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി.... 

അടിച്ചു വാരിക്കഴിഞ്ഞു എന്‍റെ ചാരത്ത് വന്നവള്‍ കയ്യില്‍ മെല്ലെ തലോടി കണ്ണു നിറഞ്ഞു പോകുമോ എന്ന് ഞാന്‍ പേടിച്ചു...ഇല്ല അവള്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞു....  

വെകേഷന്‍ ആയെന്നു കുട്ടിപ്പട്ടാളത്തിന്റെ വരവ് കണ്ടപ്പോഴേ മനസ്സിലായുള്ളൂ.. മുന്‍പൊക്കെ കൈമള്‍ അദേഹത്തിന്റെ വായില്‍ നിന്നു കേട്ടിരുന്ന കാര്യങ്ങള്‍.... ഇപ്പൊ കാലം എല്ലാം മാറിയില്ലേ.....  ഒഹ്...  വാനരപ്പട തന്നെ ഒരുത്തന്‍ ഇന്നലെ എന്നെ ഉരുട്ടിയിട്ടു വലതു കൈ ചെറുതായി ഒടിഞ്ഞു.... പരാതി പറഞ്ഞില്ല ആരോടും... മിണ്ടാതിരുന്നു.. ഇളയ മോളുടെ കൂര്‍ത്ത നോട്ടം കണ്ടില്ലാത്ത പോലെ നിന്നു.... "ഇങ്ങനെ മുടക്കാ ചരക്കായി ഇവിടെ കിടക്കണോ..?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം... അന്നത്തെ ചര്‍ച്ചാ വിഷയം ഞാന്‍ മാത്രമായിരുന്നല്ലോ അവര്‍ക്ക്... 
പിന്നെ മൂത്തപുത്രന്‍ ആദി എന്ന ആദിത്യന്റെ തീരുമാനം...അതാണിപ്പൊ എന്നെ ഈ ഇരുട്ടിലെക്കെത്തിച്ചത് ... മുറിഞ്ഞ വലതു കൈ മടിയില്‍ ചേര്‍ത്ത് വച് ഞാന്‍ കണ്ണുകളടച്ചു കിടന്നു.... ഇത്തിരി വെളിച്ചം കണ്ടിട്ട്   എത്രയോ നാളുകളായി.... പൊടിയുടെയും മാറാലക്കൂടുകളുടെയും  മടുപ്പിക്കുന്ന ഗന്ധം...  മുഷിഞ്ഞ ഉടുവസ്ത്രം... ഒരിക്കലും കൈമള്‍ എന്‍റെ വസ്ത്രം മുഷിയാന്‍ സമ്മതിച്ചിട്ടില്ല....അത്രക്കായിരുന്നു ആ ബന്ധം... ഇപ്പൊ കണ്ണു നിറഞ്ഞു.... ഓര്‍ക്കണ്ടായിരുന്നു ഒന്നും.... 
ഓര്‍മ്മകളിലെ വസന്തകാലം മനസ്സിനെ മുറിപ്പെടുത്തുന്നു... കൈമള്‍ ഇപ്പോഴും എന്‍റെ ദേഹത്തോട് ചാരി മയങ്ങുന്നു എന്ന് തോന്നുന്നു.... ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....? അല്ലേ..?

Thursday, January 10, 2013

അനാമിക - പേരില്ലാത്തവള്‍ അഥവാ പേരുവേണ്ടാത്തവള്‍



ഇനിയും താമസിച്ചാല്‍ ഒരു പക്ഷെ അമ്മയെ വിട്ടുപോകാന്‍.., അച്ഛന്റെ സ്നേഹത്തിന്റെ ഊഷ്മളത കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു വരും... 
വേണ്ട തീരുമാനം മാറ്റണ്ട... കുറച്ചു മാസങ്ങളായി മനസ്സിലിട്ട് കൊണ്ടു നടന്ന ഒരു കടംകഥക്ക് ഉത്തരമുണ്ടാകാന്‍ പോകുകയാണോ...
ആര്‍ക്കറിയാം..... പക്ഷെ ഒന്നറിയാം അമ്മ ഇനിയും വേദനിക്കുന്നതു കാണാന്‍ എനിക്ക് വയ്യ... 
അതും ഈ എന്നെ മാത്രം ഓര്‍ത്താണല്ലോ എപ്പോഴും അമ്മയുടെ കണ്ണുകള്‍ നിറയുന്നത്...
സമയമായി... 
ഇപ്പോള്‍ അമ്മയുടെ ഹൃദയം മിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാം... 
അനുമോളെ....എന്ന് വിളിക്കുകയാണോ എന്ന് തോന്നിപ്പോകും അത്രയും സ്നേഹമസൃണമായിട്ടാണ്  ആ ഹൃദയം സ്പന്ദിക്കുന്നതു പോലും.. എല്ലാവരും എന്നെ കാത്തു നില്‍ക്കുകയായിരിക്കും..
പക്ഷെ കാണുന്ന മാത്രയില്‍ അച്ഛന്‍ മുഖം തിരിക്കില്ലെന്ന്  ആര്‍ക്കറിയാം... അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉരുകുന്നത് അമ്മയുടെ മനസ്സുതന്നെയാവില്ലേ.... 
ഹൃദയം പൊട്ടിപ്പോകുന്നു. തൊണ്ടപൊട്ടി ഒന്നു കരയണം എന്നു തോന്നിപ്പോകുന്നു...
അമ്മേ മാപ്പ്... ഈ മകളോട് ക്ഷമിക്കു....
പതിയെ തിരിഞ്ഞു കിടന്നു... കണ്ണുകള്‍ ഇറുകെ ചിമ്മി... വഴുക്കുന്ന ചരടറ്റം കഴുത്തില്‍ രണ്ടുമൂന്നാവര്‍ത്തി ചുറ്റി.... മെല്ലെ ഒന്നുകൂടി തിരിഞ്ഞ് അമ്മയുടെ വയറില്‍ ചുണ്ടമര്‍ത്തി...
"അമ്മേ... അനുമോളോട് ക്ഷമിക്കമ്മേ...
ആദ്യമാദ്യം  അമ്മയുടെ വിരലുകളുടെ താളം ചെവിയോര്‍ത്ത്‌ ഞാന്‍ കിടന്നപ്പോഴൊക്കെ എന്നെ കാണാന്‍ നിങ്ങള്‍ കൊതിച്ചതിനേക്കാള്‍ എത്രയോ ഏറെ ഞാനും കൊതിച്ചിരുന്നു..അച്ഛനും അമ്മയും ഒരുമിച്ചു അനുമോളെ എന്നു കൊഞ്ചി വിളിച്ചപ്പോഴൊക്കെ ഞാന്‍ തുള്ളിച്ചാടുകയാണെന്ന് പറഞ്ഞ് അമ്മ എന്നെ സ്നേഹത്താല്‍ ശാസിച്ചിരുന്നു... പിന്നെ എന്തുകൊണ്ടാണമ്മേ അന്നൊരിക്കല്‍ അമ്മ പറഞ്ഞത് ഈ അനുമോളെ വേണ്ടാ എന്ന്... അന്ന് അനുമോള്‍ക്ക് എന്തുമാത്രം വിഷമം തോന്നിയെന്നോ... പിന്നെ അമ്മ തന്നെ അനുമോള്‍ക്ക് കാട്ടിത്തന്നു വാര്‍ത്തകളായി ചിത്രങ്ങളായി അമ്മക്കു മുന്നിലെത്തുന്ന സത്യങ്ങള്‍....അവ  ഞെട്ടലുകലായി അമ്മയില്‍ പടരുന്നതും, തേങ്ങലുകളും പിന്നെ ദീര്‍ഘനിശ്വാസങ്ങളുമായി ഓരോ ദിവസങ്ങളിലും ഈ അനുമോളുടെ സന്തോഷങ്ങളെ തട്ടിയെടുക്കുന്നതും...വയ്യ... ഇത്രയും നാള്‍ കാണാത്ത മകള്‍ക്കുവേണ്ടി അമ്മ ഉള്ളുരുക്കിയില്ലേ... അച്ഛന്റെ നെഞ്ചില്‍ നെരിപ്പോടായി നീറിയില്ലേ... ഇനി വേണ്ട.....
                ***                      ***                 ***
" സോറി മുകുന്ദന്‍.... ഞങ്ങള്‍ ആകും വിധം പരിശ്രമിച്ചു.. പക്ഷെ അവസാന നിമിഷത്തില്‍ യമുനയെ മാത്രമേ..."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മുകുന്ദന്‍ അകത്തേക്കോടി.... 
വാടി തളര്‍ന്ന്  കണ്ണുകള്‍ തോരാതെ കിടക്കുകയായിരുന്ന യമുനയെ ചേര്‍ത്തു പിടിച്ചു..
"ബര്‍ത്ത് കോഡ്‌ കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ്.... പുറകെ എത്തിയ ഡോക്ടര്‍ പൂരിപ്പിച്ചു....
കുഞ്ഞുകണ്ണുകള്‍ തുറന്നു തന്റെ മോള്‍ തന്നെയൊന്നു നോക്കിയിരുന്നെങ്കില്‍.... മുകുന്ദന്റെ കൈകള്‍ വിറച്ചു...
നീലിച്ചു കിടന്ന കുഞ്ഞിന്റെ ഇളം ചുണ്ടില്‍ ഒരു ചിരി തങ്ങി നില്‍ക്കുന്നുണ്ടെന്ന് അപ്പോഴും അവര്‍ക്ക് തോന്നി....
              ***          ***                  ***
"അനുമോളെ... ഈ മണ്ണില്‍ പിറക്കാന്‍ ഇഷ്ടമില്ലാതെ നീ പോയതാണെന്ന് ഈ അമ്മക്കറിയാം...
ഒരുപക്ഷെ നീ ഇന്നുണ്ടായിരുന്നെങ്കില്‍........... 
ഡിസംബര്‍ പതിനാറിലെ വാര്‍ത്ത ആഘോഷിച്ച  പത്രം വായിച്ചു മടക്കി വെച്ച് യമുന നിറഞ്ഞു വന്ന കണ്ണുകള്‍ കൈകൊണ്ടു മൂടി...
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം പതിനൊന്നാം തീയതി കുരുതി  കൊടുക്കപ്പെട്ട ഒരു പെണ്‍ജീവനെ പത്രങ്ങളും, ചാനലുകളും ആഘോഷിച്ച ദിവസങ്ങളില്‍ ഒന്നിലാണ്....
"നമുക്ക്  ഒരു പെണ്‍കുഞ്ഞു വേണ്ട മുകുന്ദേട്ടാ..." എന്ന് കരഞ്ഞു വിളിച്ച് താന്‍ തളര്‍ന്നു വീണത്‌... പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അനാമിക എന്നു പേരിട്ടുവിളിക്കാന്‍ താന്‍ കൊതിച്ച അനുമോള്‍ അമ്മേ എന്നൊന്നു വിളിക്കാന്‍ പോലും നില്‍ക്കാതെ തന്നെ വിട്ടു പോയത്....
അറിയാതെ ഒരു നീര്‍ത്തുള്ളി കണ്‍ കോണിലൂടെ ഊര്‍ന്നിറങ്ങി... അത് ഒപ്പിയെടുക്കാന്‍ എന്ന പോലെ വന്ന കാറ്റിന് അനാമികയുടെ ഗന്ധമുണ്ടായിരുന്നു........
(ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ മരണം സ്വയം വരിക്കട്ടെ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍... ഈ നശിച്ച ലോകം അവര്‍ക്ക് നന്മകള്‍ ഒന്നും തന്നെ കാത്തുവെക്കുന്നില്ല..)