Thursday, January 10, 2013

അനാമിക - പേരില്ലാത്തവള്‍ അഥവാ പേരുവേണ്ടാത്തവള്‍



ഇനിയും താമസിച്ചാല്‍ ഒരു പക്ഷെ അമ്മയെ വിട്ടുപോകാന്‍.., അച്ഛന്റെ സ്നേഹത്തിന്റെ ഊഷ്മളത കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു വരും... 
വേണ്ട തീരുമാനം മാറ്റണ്ട... കുറച്ചു മാസങ്ങളായി മനസ്സിലിട്ട് കൊണ്ടു നടന്ന ഒരു കടംകഥക്ക് ഉത്തരമുണ്ടാകാന്‍ പോകുകയാണോ...
ആര്‍ക്കറിയാം..... പക്ഷെ ഒന്നറിയാം അമ്മ ഇനിയും വേദനിക്കുന്നതു കാണാന്‍ എനിക്ക് വയ്യ... 
അതും ഈ എന്നെ മാത്രം ഓര്‍ത്താണല്ലോ എപ്പോഴും അമ്മയുടെ കണ്ണുകള്‍ നിറയുന്നത്...
സമയമായി... 
ഇപ്പോള്‍ അമ്മയുടെ ഹൃദയം മിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാം... 
അനുമോളെ....എന്ന് വിളിക്കുകയാണോ എന്ന് തോന്നിപ്പോകും അത്രയും സ്നേഹമസൃണമായിട്ടാണ്  ആ ഹൃദയം സ്പന്ദിക്കുന്നതു പോലും.. എല്ലാവരും എന്നെ കാത്തു നില്‍ക്കുകയായിരിക്കും..
പക്ഷെ കാണുന്ന മാത്രയില്‍ അച്ഛന്‍ മുഖം തിരിക്കില്ലെന്ന്  ആര്‍ക്കറിയാം... അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉരുകുന്നത് അമ്മയുടെ മനസ്സുതന്നെയാവില്ലേ.... 
ഹൃദയം പൊട്ടിപ്പോകുന്നു. തൊണ്ടപൊട്ടി ഒന്നു കരയണം എന്നു തോന്നിപ്പോകുന്നു...
അമ്മേ മാപ്പ്... ഈ മകളോട് ക്ഷമിക്കു....
പതിയെ തിരിഞ്ഞു കിടന്നു... കണ്ണുകള്‍ ഇറുകെ ചിമ്മി... വഴുക്കുന്ന ചരടറ്റം കഴുത്തില്‍ രണ്ടുമൂന്നാവര്‍ത്തി ചുറ്റി.... മെല്ലെ ഒന്നുകൂടി തിരിഞ്ഞ് അമ്മയുടെ വയറില്‍ ചുണ്ടമര്‍ത്തി...
"അമ്മേ... അനുമോളോട് ക്ഷമിക്കമ്മേ...
ആദ്യമാദ്യം  അമ്മയുടെ വിരലുകളുടെ താളം ചെവിയോര്‍ത്ത്‌ ഞാന്‍ കിടന്നപ്പോഴൊക്കെ എന്നെ കാണാന്‍ നിങ്ങള്‍ കൊതിച്ചതിനേക്കാള്‍ എത്രയോ ഏറെ ഞാനും കൊതിച്ചിരുന്നു..അച്ഛനും അമ്മയും ഒരുമിച്ചു അനുമോളെ എന്നു കൊഞ്ചി വിളിച്ചപ്പോഴൊക്കെ ഞാന്‍ തുള്ളിച്ചാടുകയാണെന്ന് പറഞ്ഞ് അമ്മ എന്നെ സ്നേഹത്താല്‍ ശാസിച്ചിരുന്നു... പിന്നെ എന്തുകൊണ്ടാണമ്മേ അന്നൊരിക്കല്‍ അമ്മ പറഞ്ഞത് ഈ അനുമോളെ വേണ്ടാ എന്ന്... അന്ന് അനുമോള്‍ക്ക് എന്തുമാത്രം വിഷമം തോന്നിയെന്നോ... പിന്നെ അമ്മ തന്നെ അനുമോള്‍ക്ക് കാട്ടിത്തന്നു വാര്‍ത്തകളായി ചിത്രങ്ങളായി അമ്മക്കു മുന്നിലെത്തുന്ന സത്യങ്ങള്‍....അവ  ഞെട്ടലുകലായി അമ്മയില്‍ പടരുന്നതും, തേങ്ങലുകളും പിന്നെ ദീര്‍ഘനിശ്വാസങ്ങളുമായി ഓരോ ദിവസങ്ങളിലും ഈ അനുമോളുടെ സന്തോഷങ്ങളെ തട്ടിയെടുക്കുന്നതും...വയ്യ... ഇത്രയും നാള്‍ കാണാത്ത മകള്‍ക്കുവേണ്ടി അമ്മ ഉള്ളുരുക്കിയില്ലേ... അച്ഛന്റെ നെഞ്ചില്‍ നെരിപ്പോടായി നീറിയില്ലേ... ഇനി വേണ്ട.....
                ***                      ***                 ***
" സോറി മുകുന്ദന്‍.... ഞങ്ങള്‍ ആകും വിധം പരിശ്രമിച്ചു.. പക്ഷെ അവസാന നിമിഷത്തില്‍ യമുനയെ മാത്രമേ..."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മുകുന്ദന്‍ അകത്തേക്കോടി.... 
വാടി തളര്‍ന്ന്  കണ്ണുകള്‍ തോരാതെ കിടക്കുകയായിരുന്ന യമുനയെ ചേര്‍ത്തു പിടിച്ചു..
"ബര്‍ത്ത് കോഡ്‌ കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ്.... പുറകെ എത്തിയ ഡോക്ടര്‍ പൂരിപ്പിച്ചു....
കുഞ്ഞുകണ്ണുകള്‍ തുറന്നു തന്റെ മോള്‍ തന്നെയൊന്നു നോക്കിയിരുന്നെങ്കില്‍.... മുകുന്ദന്റെ കൈകള്‍ വിറച്ചു...
നീലിച്ചു കിടന്ന കുഞ്ഞിന്റെ ഇളം ചുണ്ടില്‍ ഒരു ചിരി തങ്ങി നില്‍ക്കുന്നുണ്ടെന്ന് അപ്പോഴും അവര്‍ക്ക് തോന്നി....
              ***          ***                  ***
"അനുമോളെ... ഈ മണ്ണില്‍ പിറക്കാന്‍ ഇഷ്ടമില്ലാതെ നീ പോയതാണെന്ന് ഈ അമ്മക്കറിയാം...
ഒരുപക്ഷെ നീ ഇന്നുണ്ടായിരുന്നെങ്കില്‍........... 
ഡിസംബര്‍ പതിനാറിലെ വാര്‍ത്ത ആഘോഷിച്ച  പത്രം വായിച്ചു മടക്കി വെച്ച് യമുന നിറഞ്ഞു വന്ന കണ്ണുകള്‍ കൈകൊണ്ടു മൂടി...
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം പതിനൊന്നാം തീയതി കുരുതി  കൊടുക്കപ്പെട്ട ഒരു പെണ്‍ജീവനെ പത്രങ്ങളും, ചാനലുകളും ആഘോഷിച്ച ദിവസങ്ങളില്‍ ഒന്നിലാണ്....
"നമുക്ക്  ഒരു പെണ്‍കുഞ്ഞു വേണ്ട മുകുന്ദേട്ടാ..." എന്ന് കരഞ്ഞു വിളിച്ച് താന്‍ തളര്‍ന്നു വീണത്‌... പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അനാമിക എന്നു പേരിട്ടുവിളിക്കാന്‍ താന്‍ കൊതിച്ച അനുമോള്‍ അമ്മേ എന്നൊന്നു വിളിക്കാന്‍ പോലും നില്‍ക്കാതെ തന്നെ വിട്ടു പോയത്....
അറിയാതെ ഒരു നീര്‍ത്തുള്ളി കണ്‍ കോണിലൂടെ ഊര്‍ന്നിറങ്ങി... അത് ഒപ്പിയെടുക്കാന്‍ എന്ന പോലെ വന്ന കാറ്റിന് അനാമികയുടെ ഗന്ധമുണ്ടായിരുന്നു........
(ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ മരണം സ്വയം വരിക്കട്ടെ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍... ഈ നശിച്ച ലോകം അവര്‍ക്ക് നന്മകള്‍ ഒന്നും തന്നെ കാത്തുവെക്കുന്നില്ല..)

2 comments: