Saturday, July 5, 2014

പുനർജ്ജന്മം

      
 തൃശൂർ സ്റ്റെഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെറുതെ ഒന്ന് വെളിയിൽ ഇറങ്ങി നോക്കിയതാണ്.ഒറ്റക്കുള്ള യാത്ര വല്ലാതെ മടുപ്പിക്കുന്നു.സാധാരണ ഇങ്ങനെ ഒരുയാത്ര പതിവില്ല ഇതിപ്പോൾ കുറെപേരായി ചോദിക്കുന്നു നാട്ടിൽ
പോകുന്നില്ലേ എന്ന്.നാടും വീടും ഇല്ലാത്തവൾ എവിടെ പോകാൻ,,,.

"എടോ ഞാൻ പോകുന്നു ഇനി രണ്ടുമാസം കഴിഞ്ഞു വരുമ്പോ നിന്റെ ചുരിദാർ എനിക്ക് പാകമാകുമോ എന്തോ" മെറിന്റെ സങ്കടം കേട്ടപ്പോ ചിരിവന്നു. "മമ്മിയുടെ പൊന്നുമോളെ മമ്മി ഊട്ടി ഊട്ടി ചക്കപ്പോത്ത് പോലെ ആക്കും" അവൾ തന്നെ അതിനുള്ള കാരണവും പറഞ്ഞു.സ്നേഹാധിക്യം അവൾക്കു അധികമായ അമൃത് പോലെ..എനിക്കും ഉണ്ടാവില്ലേ അങ്ങനെ ഒരു അമ്മ.ഈ ഭൂമിയിൽ എവിടെയെങ്കിലും.കണ്ണ് നിറയുന്നു.ഇതിങ്ങനെയാ നിസ്സാര കാര്യങ്ങൾക്ക് കണ്ണ് നിറയും.പക്ഷെ ജീവിതത്തിൽ ഒത്തിരി വെല്ലുവിളികളിലൂടെ കടന്നു വന്നിട്ടുംഞാൻ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല.

ട്രെയിൻ പുറപ്പെടുന്നു എന്ന് അറിയിപ്പു കിട്ടി ഓടിക്കേറി വാതിക്കൽ തന്നെ
നിന്നപ്പോഴാണ് അത് കണ്ടത് ഒരു അമ്മ നന്നേ കഷ്ട്ടപ്പെട്ടു ഓടി വരുന്നു. ട്രെയിനിൽ കയറുക എന്നതാണ് ഉദ്ദേശം.കയ്യിൽ സാമാന്യത്തിലധികം
ഭാരമുള്ള ഒരു ബാഗും.ഒന്നുംനോക്കിയില്ല നീട്ടിയ കയ്യിൽ പിടിച്ചു വലിച്ചു
കയറ്റി.കഷ്ടകാലത്തിന് ആ  അമ്മയുടെ നെറ്റി ഡോറിൽ തട്ടി ചെറുതായി ഒന്ന്
മുറിഞ്ഞു.ട്രെയിൻ എടുത്തതിന്റെ പരിഭ്രമവും,നെറ്റി മുറിഞ്ഞതിന്റെ
പ്രയാസവും അവർ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.അവരെ ചേർത്തു പിടിച്ച് സീറ്റിൽ കൊണ്ടു പോയി ഇരുത്തുമ്പോൾ അറിയാതെ മനസ്സിലെവിടെയോ ഒരു നീറ്റൽ പടർന്നു.അവരുടെ മുറിവ് ഡ്രസ്സ്‌ ചെയ്തു ഒരു സഹയാത്രികയുടെ കടമ എന്നതിൽ കൂടുതൽ എന്തോ ഒരു അടുപ്പം അവരോട്. പതിയെ അപരിചിതത്വത്തിന്റെ മഞ്ഞുരുകി.മകളെ തേടി നടക്കുന്ന ഒരു അമ്മയുടെകഥ അവർക്ക് പറയാനുണ്ടായിരുന്നു. അവരുടെ കണ്ണ് നനയിച്ചോ ഞാൻ...? വേണ്ടായിരുന്നു.അവരെ പഴയതൊന്നും ഓർമ്മിപ്പിക്കേണ്ടായിരുന്നു. "ഞാൻ ഇറങ്ങുന്നു. മോളെ ദൈവം അനുഗ്രഹിക്കും." ആ അമ്മ യാത്ര പറഞ്ഞു.

പാതി തുറന്നിട്ട ജനലിലൂടെ അനുവാദം ചോദിക്കാതെ അകത്തു വന്ന കാറ്റ് എന്റെ മുടിയിഴകളെ തലോടി എങ്ങോട്ടോ പോയി.അടുക്കി വെച്ച പുസ്തകങ്ങൾക്കിടയിൽ സ്വർണ നിറത്തിലുള്ള പുറം ചട്ടയോട് കൂടിയ ഡയറി.അന്ന് യാത്രക്കിടയിൽ ആ അമ്മ മറന്നു വെച്ചതാണ് മകളെ കുറിച്ച് ആകെയുള്ള ഓർമ്മ.അത് തിരികെ കൊടുക്കണം.മനസ്സ് ഒന്നറച്ചെങ്കിലും ഓരോ താളുകൾ എന്റെ മുന്നില് അനുവിന്റെ ചിത്രം വരച്ചിട്ടു.
" സുമതിയോപ്പേ ഞാൻ നാളെ ഇറങ്ങും.കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് "
എനിക്ക് വല്ലപ്പോഴും വരാനും കുറച്ചു ദിവസം താങ്ങാനും ഇടം തന്ന
സുമതിയോപ്പ.സഹപാഠിയുടെ അമ്മ എന്നതിൽ കൂടുതൽ ഒരു ബന്ധവും
ഇല്ലാതിരുന്നിട്ടും അവർ എനിക്ക് വെച്ചുവിളമ്പാനും കിടപ്പുമുറിയൊരുക്കാനും ഉത്സാഹിക്കുന്നു.  "ഇനിയും പത്തു ദിവസം കൂടി ഉണ്ടല്ലോ മോളെ അവധി തീരാൻ "സുമതിയോപ്പക്ക് പരിഭവം.അവരും ഒറ്റക്കാണല്ലോ വർഷങ്ങളായിട്ട്‌. " ഇല്ല അത്യാവശ്യം കാര്യം ആയതു കൊണ്ടാ എനിക്ക് പോയെ പറ്റു. ഇനീം വരാല്ലോ  "
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയില്ല സുമതിയോപ്പ കരയുന്നത് കാണാൻ
എനിക്കിഷ്ടമല്ല.

പായൽ പിടിച്ച ഒതുക്കുകൾ കയറുമ്പോൾ അനുവിന്റെ ഡയറിയിലെ വരികൾ മനസ്സിൽ തെളിഞ്ഞു  " ഇന്ന് മുറ്റത്ത് ഞാനും അമ്മേം കൂടെ ഒരു ചെമ്പകം നട്ടു; സ്വർണ്ണ ചെമ്പകം അത് അനുവിന്റെ മുറിയുടെ ജനലിനു നേരെയാ വച്ചിരിക്കുന്നെ..." മുഖം ചെരിച്ചു നോക്കിയതും നിറയെ പൂത്തുലഞ്ഞു നില്ക്കുന്നു ചെമ്പകം.മുറ്റത്തും വരാന്തയിലും കുറച്ചു പേർ സംസാരിച്ചു കൊണ്ടിരിപ്പുണ്ട്. അപരിചിതയായത് കൊണ്ടാവാം എല്ലാരും ചോദ്യ ഭാവത്തിൽ നോക്കി. " അ..മ്മ.." വിക്കി വിക്കി രണ്ടക്ഷരം പുറത്ത് വന്നപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അകത്തെ മുറിയിലേക്കാനയിച്ചു. കട്ടിലിൽ ഇരുണ്ട വെളിച്ചത്തിൽ ശ്വാസമെടുക്കാൻ കഷ്ട്ടപ്പെടുന്ന ആ രൂപത്തിനോട് കൂട്ടത്തിൽ ആരോ പറഞ്ഞു." യശോധാമ്മേ നിങ്ങടെ മോൾ അനു വന്നു " ഞെട്ടൽ പുറത്ത് കാണിക്കാൻ എനിക്ക് സമയം കിട്ടിയില്ല ആ ശുഷ്കിച്ച വിരലുകൾ എന്റെ വിരലുകളെ മുറുകെ പിടിച്ചു.ആ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ കൈ പൊള്ളിച്ചു. "പാവം അവസാന സമയത്ത് മകളെ ഒന്ന് കാണാൻ പോലും ദൈവം സമ്മതിച്ചില്ല. എല്ലാം കേൾക്കേം മനസിലാക്കേം ചെയ്യും." ആരുടെയൊക്കെയോ വാക്കുകൾ."എന്നാലും ദൈവം മോളെ ഇവിടെ എത്തിച്ചല്ലോ....ആ വയ്യാത്ത ചെക്കന് ഒരുകൂട്ടായല്ലോ....

ആ ഒരു ദിവസം കൊണ്ടാണ് "അരുന്ധതി " "അനു "ആയി മാറിയത്......അവധിക്കാലം കഴിഞ്ഞ് വീൽചെയറിന്റെ സഹായത്താൽ ഉണ്ണിയേട്ടനെയുംകൊണ്ട്‌ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഞാൻ സനാഥയായി കഴിഞ്ഞിരുന്നു.ഒരു കുഞ്ഞനുജത്തിയായി പുനർജ്ജന്മം......

2 comments:

  1. ഈ കഥ ഞാനിപ്പഴാണ് വായിച്ചത്‌. വർഷങ്ങൾക്കു മുൻപേ വായിക്കേണ്ടതായിരുന്നു. ഞാനെത്താൻ ഒത്തിരി വൈകിപ്പോയി.

    കഥ നന്നായിരിക്കുന്നു. ആരായാലും ഉപേക്ഷിച്ചു പോകമായിരുന്ന ഒരു പരിതസ്ഥിതിയിൽ കൂടെക്കൂട്ടിയ വികലാംഗനെ കൂടപ്പിറപ്പായി കണ്ട മനസ്സിന് നന്ദി. നല്ല സന്ദേശമാണ് കൊടുത്തത്.
    ആശംസകൾ

    (അഞ്ചു വർഷമായിട്ട് ഇതിനകത്തൊന്നും എഴുതിയിട്ടില്ലല്ലൊ.?)

    ReplyDelete